യാക്കൂബ് വധക്കേസ്; അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

സിപിഐഎം പ്രവർത്തകനായ കണ്ണൂർ കീഴൂർ പുന്നാട്ടെ താണി കല്ല് വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്)യാണ് ശിക്ഷ വിധിച്ചത്. കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ മാസ്റ്റർ (48), വിലങ്ങേരി മനോജ് (42), പുതിയ വീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിൽ കൊടേരി പ്രകാശൻ(48), കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽ പി കാവ്യേഷ്(40) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കം പതിനൊന്ന് പേരെ കോടതി വെറുതെവിട്ടിരുന്നു. കേസിൽ ഉൾപ്പെടുത്തിയിരുന്ന ആറു മുതൽ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.
2006 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. സൂഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെ അതിക്രമിച്ച് കടന്ന ബിജെപി പ്രവർത്തകർ രക്ഷപ്പെട്ടോടുന്നതിനിടെ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പരിക്കു പറ്റിയവരെയും സംഭവം നേരിൽ കണ്ടവരെയും കേസന്വേഷണത്തിന് മുഖ്യപങ്ക് വഹിച്ച ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, കെ.മുരളീധരൻ, രതീഷ് കുമാർ, ഷിൻഡോ, വിനോദൻ, തുടങ്ങിയ 24 പേരെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here