കരമന അനന്തു വധക്കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കരമന അനന്തു വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് എഴുപത് ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മയക്കു മരുന്ന് റാക്കറ്റിൽപ്പെട്ട പതിനാല് പേർ ചേർന്ന് അനന്തുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ എല്ലാ പ്രതികളും അറസ്റ്റിലായി.
മാർച്ച് പന്ത്രണ്ടിനായിരുന്നു അനന്തു കൊല്ലപ്പെടുന്നത്. ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്തുവിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് തൊട്ടടുത്ത ദിവസം കരമനയിലെ ബൈക്ക് ഷോ റൂമിൽ നിന്നും അനന്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more:
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. പ്രതികളുടെ സുഹൃത്തായ കൊച്ചുവാവയെ അനന്തുവിന്റെ സുഹൃത്തുക്കൾ മർദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൈഞരമ്പ് മുറിച്ച ശേഷം ക്രൂരമായി മർദ്ദിച്ചാണ് അനന്തുവിനെ പ്രതികൾ കൊലപ്പെടുത്തിയത്. അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്തുവിന്റെ അമ്മ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here