കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാർ കരുതൽ തടങ്കലിൽ

കൂടംകുളം ആണവ വിരുദ്ധ സമരനേതാവ് എസ് പി ഉദയകുമാർ കരുതൽ തടങ്കലിൽ. ഇന്നു വൈകീട്ട് നാഗർകോവിലിലെ ഉദയകുമാറിന്റെ വീട്ടിൽ എത്തിയ പൊലീസ് അദ്ദേഹത്തെ ഇന്ന് രാവിലെയാണ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പൊലീസ് കൂട്ടിക്കൊണ്ടുപോയ കാര്യം ഉദയകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് തടയാനാണ് നാഗർകോവിൽ പൊലീസ് അദ്ദേഹത്തെ കരുതൽ തടങ്കലിൽവെച്ചിരിക്കുന്നത്. പൊലീസ് നടപടിയെ പീപ്പിൾസ് മൂവ്‌മെന്റ് എഗൈൻസ്റ്റ് ന്യൂക്ലിയർ എനർജി അപലപിച്ചു. എസ് പി. ഉദയകുമാറിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും തൂത്തുക്കുടി മേഖലയിലെ സംസ്ഥാന സർക്കാറിന്റെ അതിക്രമം അവസാനിപ്പിക്കണമെന്നും എൻഎപിഎം ആവശ്യപ്പെട്ടു.
എൻഎപിഎമ്മിന്റെ തമിഴ്‌നാട് മുൻ കൺവീനറായിരുന്ന എസ് പി ഉദയകുമാർ കൂടംകുളം ആണവ വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ആളാണ്. പാമെയ്ൻ ആന്റ് ഗ്രീൻ പൊളിറ്റിക്കൽ പാർട്ടിയുടെ നേതാവുകൂടിയാണ് അദ്ദേഹം. കേന്ദ്രസർക്കാറിന്റെ പാരിസ്ഥിതിക നയങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here