‘ഇടതുപക്ഷത്തിന്റെ തോൽവി സംഘടിത നീക്കത്തിന്റെ ഭാഗം’: സി ദിവാകരൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവി സംഘടിത നീക്കത്തിന്റെ ഭാഗമെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ. സംഘടിത നീക്കമെന്നാൽ പണം ഉപയോഗിച്ച് കുത്തക ശക്തികൾ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്നു വേണം പറയാൻ. ശക്തമായ തിരിച്ചടി പ്രതീക്ഷിച്ചില്ല. ഇടതുപക്ഷത്തിന് ഇത്രയും ശക്തമായ തിരിച്ചടി ഇതാദ്യമാണെന്നും സി ദിവാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് രംഗത്ത് പ്രകടമായ ആവേശവും സഹകരണവും വോട്ടായി മാറിയില്ല. തോൽവിയുടെ കാരണം ആഴത്തിൽ പരിശോധിക്കണം. ജനങ്ങളുടെ പൾസ് മനസിലാക്കുന്നതിൽ ഇടതുപക്ഷം ഒരുപാട് മുന്നോട്ടു പോകണമെന്നും സി ദിവാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയം ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ കാരണങ്ങളിൽ ഒന്നായിരിക്കാം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ സ്വന്തം നിലപാടല്ല അദ്ദേഹം എടുത്തത്. ഇടതു പക്ഷത്തിന്റെ മുഴുവൻ നിലപാടായിരുന്നു അത്. സർക്കാരിന്റെ നിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും സി ദിവാകരൻ വ്യക്തമാക്കി.
എതിരാളികളുടെ പ്രചരണത്തെ തടയാൻ സാധിച്ചോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. സിപിഐഎം വോട്ട് ചോർന്നിട്ടില്ല. ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടാകും.
ബിജെപിയും കോൺഗ്രസും തമ്മിൽ അവിഹിത ബന്ധം ഉണ്ട്. അത് ഇനി വട്ടിയൂർക്കാവിലും കാണാം. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചു നൽകിയെന്നും സി ദിവാകരൻ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here