ക്യാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി ചികിത്സ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ക്യാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി ചികിത്സ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടന്റ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ ലാബ് റിപ്പോര്‍ട്ടിലാണ് തെറ്റ് വന്നതെന്നും, ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമുള്ള വാദത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍. യുവതിയുടെ തുടര്‍ ചികിത്സ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പു നല്‍കി.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജിന്റെ വിശദീകരണം സൂപ്രണ്ടന്റ് അടിയന്തിരമായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി ഫോണില്‍ സംസാരിച്ചതായും, തുടര്‍ ചികിത്സ സൗജന്യമായി നല്‍കുമെന്ന് ഉറപ്പ് നല്‍കിയെന്നും പരാതിക്കാരിയായ രജനി പറഞ്ഞു.
സ്വകാര്യ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ ആരംഭിച്ചതെന്നും, ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചില്ലെന്നും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടന്റ് ആവര്‍ത്തിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഡോക്ടര്‍ നേതൃത്വം നല്‍കുന്ന ഡയനോവ ലാബാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ലാബ് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here