രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത; മകന്റെ തോൽവിയുടെ ഉത്തരവാദിത്വം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. തന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിന്റെ തോൽവിയുടെ ഉത്തരവാദിത്വം പാർട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. ജോധ്പുർ മണ്ഡലത്തിൽ മത്സരിച്ച തന്റെ മകൻ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് സച്ചിൻ പൈലറ്റ് അവകാശപ്പെട്ടിരുന്നുവെന്നും ആ സീറ്റിലെയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്വം സച്ചിൻ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചാനൽ അഭിമുഖത്തിൽ ഗെഹ്‌ലോട്ട് പറഞ്ഞു.
അശോക് ഗെഹ്‌ലോട്ട് അഞ്ച് തവണ എംപിയായി ജയിച്ചിട്ടുളള കോൺഗ്രസ് ശക്തികേന്ദ്രമായ ജോധ്പൂരിൽ ഇത്തവണ അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ട് പരാജയപ്പെട്ടത് പാർട്ടിയിൽ ഏറെ ചർച്ചയായിരുന്നു.ബിജെപി ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ ഡിസംബറിലാണ് രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി പദത്തിനായി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കങ്ങളുണ്ടായതിനെ തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ടാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിച്ചത്.മകൻ മത്സരിക്കുന്ന മണ്ഡലത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുവെന്ന് അശോക് ഗെഹ്‌ലോട്ടിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here