ബാലഭാസ്‌ക്കറുടെ മരണം; സോബി ജോർജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു
വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മരണത്തിൽ വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി ജോർജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു. അപകടം നടന്ന സ്ഥലത്ത് അസ്വഭാവികമായ രീതിയിൽ രണ്ടു പേരെ കണ്ടെന്ന സോബിയുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ബാലഭാസ്‌ക്കറിന്റെ പിതാവ് കെ സി ഉണ്ണിയുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ബാലഭാസ്‌ക്കറിന്റെ പരിപാടികളുടെ കോഓർഡിനേറ്റർമാരിൽ ഒരാളായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് സോബിയുടെ വെളിപ്പെടുത്തൽ ഉണ്ടായത് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നതിനു ശേഷം അതുവഴി കടന്നു പോയ സോബി അസ്വാഭിവകമായ രീതിയിൽ രണ്ടു പേരെ കണ്ടുവെന്നും ഇക്കാര്യം പ്രകാശ് തമ്പിയെ അറിയച്ചതായിട്ടാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണിയുടെയും ഭാര്യ ലക്ഷ്മിയുടെയും ഉൾപ്പെടെ സംഭവത്തിലെ നിർണായക സാക്ഷിമൊഴികൾ ക്രൈംബ്രാഞ്ച് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌ക്കറിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here