കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി

കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രി ഫോൺ വഴിയാണ് സന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശിയായ കേന്ദ്രസർക്കാർ ജീവനക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇയാൾക്ക് സിം എടുത്തു നൽകിയ തിരുവനന്തപുരം സ്വദേശിയ പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം.
രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ പാർലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മെയ് 30 നാണ് രാജ്യസഭാ എംപിയായ മുരളീധരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ കേരളത്തിൽ നിന്നും വി മുരളീധരനൊപ്പം കുമ്മനം രാജശേഖരനും അൽഫോൺസ് കണ്ണന്താനവും ഉൾപ്പെട്ടിരുന്നു. എന്നാൽ ആർഎസ്എസ് സഹസർകാര്യവാഹ് ദത്താത്രേയ ഹൊസബലേയുടെ പിൻബലത്തോടെ വി മുരളീധരൻ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഇതോടെ കുമ്മനവും കണ്ണന്താനവും പുറത്തായി.
എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി മുരളീധരൻ പിന്നീട് ബിജെപി ചുമതലകളിലേക്കെത്തുകയായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. കുറേക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നെഹ്‌റു യുവകേന്ദ്ര ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. തലശ്ശേരി എരഞ്ഞോളിയാണ് വി മുരളീധരന്റെ ജൻമദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here