പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കും. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ളവരെ കേസിന്റെ ഭാഗമായി ചോദ്യം ചെയ്യും.
പാലാരിവട്ടം പാലം ക്രമക്കേടില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് തുടരന്വേഷണവുമായി വിജിലന്‍സ് മുന്നോട്ട് പോകുന്നത്. അഴിമതിയില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് മുന്‍ എംഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി പ്രമോദ്, ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജര്‍ എംഡി തങ്കച്ചന്‍ എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാക്കും. കരാറുകാരന്‍, പാലത്തിന്റെ ഡിസൈനര്‍ തുടങ്ങിയവരും വിജിലന്‍സ് സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കും.
അതേസമയം തീര്‍ത്തും അപകടാവസ്ഥയിലുള്ള പാലം പൊളിക്കണം എന്ന ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരും കോടതിയുമാണെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. പാലത്തില്‍ ഇനി അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നും പാലം പൊളിച്ചു പണിയുക തന്നെ വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാലം നിര്‍മ്മാണ കാലത്തെ ജനപ്രതിനിധികളില്‍ ചിലരിലേക്കും അന്വേഷണം നീളുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here