സര്‍ഫാസി നിയമം; സഹകരണ ബാങ്കുകള്‍ക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രണ്ടുലക്ഷം വരെയുള്ള, വാണിജ്യ ബാങ്കുകളിലെ അടക്കം
വായ്പകള്‍ കാര്‍ഷിക കടാശ്വാസകമ്മിഷന്റെ പരിധിയിലാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും നിയമസഭയെ അറിയിച്ചു.
അതേസമയം, കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഇന്ന് നിയമസഭയില്‍ നടത്തിയത്. അതില്‍ ഏറ്റവും പ്രധാനം സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു.
സര്‍ഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും നിയമസഭയില്‍ ആവശ്യപ്പെട്ടു. രണ്ടുലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടികള്‍ പുരോഗാമിക്കുകയാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി. എന്നാല്‍, 2961 പേരുടെ വസ്തുവകകള്‍ ജപ്തി ചെയ്ത ശേഷമാണ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും ഉള്‍പ്പെടെ കേരളത്തില്‍ 15 കര്‍ഷകര്‍ആത്മഹത്യ ചെയ്തതായി കൃഷി മന്ത്രി പറഞ്ഞു. കര്‍ഷക ആത്മഹത്യയും കാര്‍ഷിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്ന് വോക്കൗട്ട് നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here