യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട്; നാല് ഭാരവാഹികൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ നാല് ഭാരവാഹികൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. കേസിൽ യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഒന്നാം പ്രതിയാണ്. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് , സെക്രട്ടറി , ട്രഷറർ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ മൂന്നരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ അടക്കമുള്ള ഭാരവാഹികളെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2017 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെ സംഘടനയുടെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ ജാസ്മിൻഷാ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തെന്നാണ് പരാതി. യുഎൻഎയുടെ മുൻ വൈസ് പ്രസിഡൻറ് സിബി മുകേഷാണ് ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here