ഇടത് മുന്നണി യോഗം ഇന്ന്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം. ശബരിമല സ്ത്രീ പ്രവേശം പരാജയത്തെ എത്രമാത്രം ബാധിച്ചെന്ന വിലയിരുത്തൽ യോഗത്തിലുണ്ടാകും. മുന്നണിയുടെ അടിസ്ഥാന വോട്ടുബാങ്കിൽപ്പോലും ചോർച്ചയുണ്ടായ കാര്യവും യോഗം ചർച്ച ചെയ്‌തേക്കും.
സമീപകാലത്തെ ഏറ്റവും വലിയ പരാജയമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നേരിട്ടത്. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ മുന്നണിയിലെ പ്രധാനപാർട്ടികളായ സിപിഎമ്മും,സിപിഐയും ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്.മോദി വിരുദ്ധ വികാരവും,ശബരിമലയും സംസ്ഥാനത്ത് യുഡിഎഫിന് അനൂകൂലമായെന്നാണ് ഇരു പാർട്ടികളുടേയും വിലയിരുത്തൽ.പരാജയത്തിന് ശേഷമുള്ള ആദ്യ മുന്നണി യോഗത്തിലും സമാനമായ അഭിപ്രായങ്ങൾ ഉയർന്ന് വരാനാണ് സാധ്യത.ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് സിപിഐയും എൽജെഡിയും,കേരള കോൺഗ്രസിൽ ബാലകൃഷ്ണപിള്ള വിഭാഗവും യോഗത്തിൽ അഭിപ്രായപ്പെട്ടേക്കും.
സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് മാറ്റണമെന്നാവശ്യം യോഗത്തിൽ ഉയർന്ന് വരാൻ സാധ്യതയില്ല. അകന്ന ജനവിഭാഗത്തെ തിരികെ എത്തിക്കുക എന്നതായിരിക്കും ഇടതുമുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി.പരാജയ കാരണങ്ങളെല്ലാം വിശദമായി ചർച്ച ചെയ്തു മുന്നണി ബന്ധം കൂടുതൽ ദൃഢപ്പെടുത്താനും ശ്രമമുണ്ടാകും. നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചരണ പരിപാടികള്ളടക്കം സംഘടിപ്പിച്ചു മുന്നണിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്താനുള്ള തീരുമാനവും യോഗത്തിൽ ഉണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here