മുഹമ്മദ് ആമിറിന് അഞ്ചു വിക്കറ്റ്; പടിക്കൽ കലമുടച്ച് ഓസ്ട്രേലിയ

ലോകകപ്പിലെ 17ആം മത്സരത്തിൽ മികച്ച തുടക്കത്തിനു ശേഷം ബാറ്റിംഗ് തകർച്ച നേരിട്ട് ഓസ്ട്രേലിയ. 49 ഓവറിൽ 307 റൺസിന് ഓസ്ട്രേലിയയുടെ എല്ലാവരും പുറത്തായി. 223/3 എന്ന നിലയിൽ നിന്നാണ് ഓസീസ് തകർന്നത്. 107 റൺസെടുത്ത ഡേവിഡ് വാർണറാണ് ടോപ്പ് സ്കോറർ. 82 റൺസെടുത്ത ആരോൺ ഫിഞ്ചും കങ്കാരുക്കൾക്ക് വേണ്ടി തിളങ്ങി. 5 വിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് പാക്കിസ്ഥാനു വേണ്ടി തിളങ്ങിയത്.
പേസർമാരെ തുണയ്ക്കുമെന്ന് കരുതപ്പെട്ട പിച്ചിൽ മുഹമ്മദ് ആമിർ ഒഴികെ ബാക്കിയാർക്കും ഓസീസ് ഓപ്പണർമാർക്ക് ഭീഷണിയാവാൻ കഴിഞ്ഞില്ല. ആമിറിനൊപ്പം ബൗളിംഗ് ഓപ്പൺ ചെയ്ത യുവ പേസർ ഷഹീൻ അഫ്രീദി തല്ല് വാങ്ങിക്കൂട്ടിയതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി. പകരം ഹസൻ അലിയെ കൊണ്ടു വന്നെങ്കിലും റൺ നിരക്ക് കുറഞ്ഞില്ല. ഫിഞ്ച് ആക്രമിച്ച് കളിച്ചപ്പോൾ വാർണർ അല്പം കൂടി സൂക്ഷ്മതയോടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയി.
23ആം ഓവറിൽ, 146 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. 82 റൺസെടുത്ത ആരോൺ ഫിഞ്ചിനെ പുറത്താക്കിയ മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്ത് വേഗം പുറത്തായി. 10 റൺസെടുത്ത സ്മിത്തിനെ ഹഫീസിൻ്റെ പന്തിൽ ആസിഫ് അലി പിടികൂടി.
ഫിഞ്ച് പുറത്തായതിനു പിന്നാലെ ഗിയർ മാറ്റിയ വാർണറോടൊപ്പം കൂറ്റൻ ഷോട്ടുകളുമായി മാക്സ്‌വൽ കളം നിറഞ്ഞതോടെ ഓസീസ് സ്കോർ കുതിച്ചു. എന്നാൽ 34ആം ഓവറിൽ മാക്സ്‌വലിനെ പുറത്താക്കിയ ഷഹീൻ അഫ്രീദി പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. 10 പന്തുകളിൽ 20 റൺസെടുത്ത മാക്സ്‌വലിനെ ഷഹീൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
ഇതിനിടെ 102 പന്തുകളിൽ തൻ്റെ ശതകം പൂർത്തിയാക്കിയ വാർണർ 38ആം ഓവറിൽ വീണു. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. ഷഹീനെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച വാർണറിനെ ഇമാമുൽ ഹഖ് കൈപ്പിടിയിലൊതുക്കി. തുടർന്ന് ഉസ്മാൻ ഖവാജ (18), ഷോൺ മാർഷ് (23), നഥാൻ കോൾട്ടർനൈൽ (2), പാറ്റ് കമ്മിൻസ് (2) എന്നിവർ വേഗം പുറത്തായി. ഖവാജയെയും മാർഷിനെയും മുഹമ്മദ് ആമിറാണ് പുറത്താക്കിയത്. ഖവാജയെ വഹാബ് റിയാസ് പിടികൂടിയപ്പോൾ മാർഷ് ഷൊഐബ് മാലിക്കിൻ്റെ കൈകളിൽ അവസാനിച്ചു. കോൾട്ടർ നൈലിനെ വഹാബ് റിയാസിൻ്റെ പന്തിലും കമ്മിൻസിനെ ഹസൻ അലിയുടെ പന്തിലും വിക്കറ്റ് കീപ്പർ സർഫറാസ് അഹ്മദ് പിടികൂടി.
49ആം ഓവറിൽ മുഹമ്മദ് ആമിറിൻ്റെ ഒരു യോർക്കറിനു മുന്നിൽ മറുപടിയില്ലാതെ പോയ അലക്സ് കാരി (20) വിക്കറ്റിനു മുന്നിൽ കുടുങ്ങിയതോടെ ഓസീസ് പൂർണ്ണമായും തകർന്നു. ഓവരിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്കിനെ ഷൊഐബ് മാലിക്കിൻ്റെ കൈകളിലെത്തിച്ച ആമിർ മത്സരത്തിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആമിറിൻ്റെ കരിയറിലാദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്.
5 വിക്കറ്റിട്ട ആമിറിനൊപ്പം 2 വിക്കറ്റെടുത്ത ഷഹീൻ അഫ്രീദിയും പാക്ക് ബൗളിംഗിൽ മികച്ച പ്രകടനം നടത്തി. ഹസൻ അലി, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവർ ഓരോ വിക്കറ്റുകളുമായി വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here