അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നു വീണ് മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരച്ചിലിൽ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്ത് നിന്നാണ് മ്യതദേഹങ്ങളും ബ്‌ളാക്ക് ബോക്‌സും കണ്ടെത്തിയത്. ജൂൺ 3 ന് ഉച്ചയോടെയാണ് അസമിൽ നിന്നും അരുണാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ 13 യാത്രക്കാരുമായി വ്യോമസേനയുടെ എഎൻ 32 വിമാനം കാണാതായത്.
Read Also; കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 3 മലയാളി സൈനികരടക്കം 13 പേരും മരിച്ചു
പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് എട്ട് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് അരുണാചൽ പ്രദേശിലെ ലിപ്പോ മേഖലയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വ്യോമസേന കണ്ടെത്തിയത്. വിമാനം തകർന്ന് വീണ ഭാഗം കൊടുംകാടായതും മോശം കാലാവസ്ഥയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
Read Also; കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ഇന്ന് രാവിലെ ഈ പ്രദേശത്ത് പാരച്യൂട്ട് വഴി തിരച്ചിൽ സംഘത്തെ ഇറക്കി നടത്തിയ തിരച്ചിലിനൊടുവിലാണ് വിമാനത്തിൽ ഉണ്ടായിരുന്ന പതിമൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. മ്യതദേഹങ്ങൾ ഹെലികോപ്റ്റർ വഴി അവിടെ നിന്ന് കൊണ്ടു പോകും. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇന്ന് രാവിലെ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാർ, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എൻ കെ ഷരിൻ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി സൈനികർ. മരിച്ച വൈമാനികരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി വ്യോമ സേന അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here