‘ജയരാജനോടും ഷംസീറിനോടും കളിച്ചാൽ വെറുതെവിടില്ല’; സിഒടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സിഐക്ക് വധഭീഷണി
സിഒടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സിഐക്ക് വധഭീഷണി. തലശേരി സി ഐ വി കെ വിശ്വംഭരനാണ് ഊമക്കത്തിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ വൈകുന്നേരം തലശേരി പൊലീസ് സ്റ്റേഷനിൽ കത്ത് ലഭിച്ചു. പി ജയരാജനോടും എ എൻ ഷംസീറിനോടും കളിച്ചാൽ വെറുതെ വിടില്ലെന്നും കത്തിൽ പറയുന്നുണ്ട്.
അതേസമയം, കേസിൽ മുഖ്യപ്രതിയെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു. ചൊക്ലി സ്വദേശി സന്തോഷാണ് മുഖ്യ പ്രതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി സംഭവ ദിവസം 12 തവണ സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. സന്തോഷ് കർണ്ണാടകയിൽ ഒളിവിലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം ഹൊസൂരിലേക്ക് പുറപ്പെട്ടു.
അതിനിടെ നസീറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കൊളശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണമുള്ളതിനാൽ നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here