തെരഞ്ഞെടുപ്പ് തോൽവി; തിരുത്തലുകൾ തീരുമാനിക്കാൻ സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ വരുത്തേണ്ട തിരുത്തലുകൾ തീരുമാനിക്കാൻ സി.പി.ഐ.എം സംസ്ഥാന സമിതി യോഗം വീണ്ടും ചേരുന്നു. ഈ മാസം 23, 24 തീയതികളിൽ തിരുവനന്തപുരം എ.കെ.ജി സെന്ററിലാണ് യോഗം. ശബരിമല പ്രശ്‌നത്തെ തുടർന്നു നഷ്ടപ്പെട്ട വിശ്വാസി വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾക്ക് സംസ്ഥാനസമിതി രൂപം നൽകും.
ഈ മാസം ആദ്യം ചേർന്ന സി.പി.എം സംസ്ഥാനനേതൃയോഗം തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചു ബൂത്തുതലം വരെ വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംസ്ഥാന സമിതി വിളിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുന്നതിനുള്ള പരിപാടികൾക്ക് യോഗം രൂപം നൽകും. വിശ്വാസി വോട്ടുകൾ തിരികെ കൊണ്ടുവരുന്നതിനായിരിക്കും പ്രഥമ പരിഗണന. ജനങ്ങൾക്കിടയിലേക്ക്ക് വിശദീകരണവുമായി ഇറങ്ങാനുള്ള പദ്ധതിിക്ക് രൂപം നൽകും. വോട്ടുചോർച്ച ഉണ്ടായത് മുൻകൂട്ടി കാണാനാകാതിരുന്നതും പാർട്ടി ഘടകങ്ങൾ ശേഖരിച്ച കണക്കുകൾ അമ്പേ പിഴച്ചതും വിശദമായി പരിശോധിക്കും.
ശബരിമല മാത്രമല്ല, നേതാക്കളുടെ പെരുമാറ്റം വരെയുള്ള മറ്റുവിഷയങ്ങളും തോൽവിക്കു കാരണമായെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇക്കാര്യങ്ങളും ഉന്നയിക്കപ്പെടാം. ഏതെങ്കിലും മണ്ഡലത്തിലെ തോൽവി പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കണമോ എന്നും പരിശോധിക്കും. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മിഷണറേറ്റുകൾ സ്ഥാപിക്കുന്നതിൽ പാർട്ടിക്കുള്ളിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. സി.പി.ഐ പരസ്യനിലപാടെടുത്ത സാഹചര്യത്തിൽ സി.പി.എമ്മിനുള്ളിലെ എതിർപ്പ് നേതൃയോഗത്തിൽ മറനീക്കിയേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here