പൂനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമായ റാഗിങ്; അധ്യാപികയുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ചു

കോഴിക്കോട് പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയിര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിങ്ങിനിരയാക്കി. ധരിച്ച പാന്റിന്റെ മടക്ക് അഴിച്ചിടണമെന്നാവശ്യപ്പെട്ടാണ് പുതുപ്പാടി അടിവാരം സ്വദേശി മുഹമ്മദ് അസ്നാദിനെ അധ്യാപികയുടെ മുന്നില്‍ വെച്ച് മര്‍ദ്ദിച്ചു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈ വര്‍ഷം പതിനൊന്നാം ക്ലാസില്‍ പ്രവേശനം നേടിയ പുതുപ്പാടി അടിവാരം സ്വദേശി മുഹമ്മദ് അസ്നാദാണ് റാഗിങ്ങിനിരയായയത്. ധരിച്ച പാന്റിന് നീളം കൂടുതലായതിനാല്‍ മടക്കി വെച്ചിരുന്നുവെന്നും ഇത് അഴിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും അസ്നാദ് പറയുന്നു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയുടെ മുന്നില്‍ വച്ച് അസ്നാദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും അസ്നാദ് പറഞ്ഞു. മര്‍ദ്ദനമേറ്റ അസ്നാദ് അധ്യാപകരുടെ സഹായത്തോടെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. റാഗിങ്ങ് സംബന്ധിച്ച പരാതി ബാലുശ്ശേരി പൊലീസിന് കൈമാറിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അധ്യാപികയുടെ മുന്നില്‍ വെച്ചുണ്ടായ അക്രമം സ്‌കൂളിന്റെ അച്ചടക്കെ ബാധിക്കുമെന്നതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here