ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകൻ വിജയ് അൻസാരിയാണ് സർക്കാരിനായി ഹാജരാകുന്നത്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വർഷം മുൻപ് സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാൽ കേന്ദ്ര ഏജൻസി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
2018 മാർച്ചിലാണ് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ കോടതി പ്രതികൾക്കെതിരെ യുഎപിഎ. ചുമത്തണമെന്നും നിർദ്ദേശിച്ചിരുന്നു. കേസ് സിംഗിൾ ബഞ്ചിന് കേസ് പരിഗണിക്കാനാകില്ലെന്ന സർക്കാരിന്റെ വാദവും കേസ് പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷ തള്ളികളഞ്ഞിരുന്നു.
ഫെബ്രുവരി 12നാണ് ഷുഹൈബ് വധിക്കപ്പെട്ടത്. കണ്ണൂരിലെ എടയന്നൂരിലായിരുന്നു കൊലപാതകം നടന്നത്. പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. പ്രതികളിൽ മിക്കവരും സിപിഐഎം പാർട്ടി അനുയായികളാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here