മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികളുടെ മരണം; മോദിയുടെ അത്താഴ വിരുന്ന് ബഹിഷ്കരിച്ച് ആർജെഡി
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് അംഗങ്ങൾക്കായി ഒരുക്കിയ അത്താഴ വിരുന്ന് ബഹിഷ്ക്കരിച്ച് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ. ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ കൂട്ടത്തോടെ മരിച്ചുവീഴുന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് അത്താഴ വിരുന്ന് ബഹിഷ്ക്കരിച്ചത്. അത്താഴ വിരുന്നിനായി ചെലവഴിക്കുന്ന പണം ബിഹാറിൽ മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും എത്തിക്കാൻ ഉപയോഗിക്കണമെന്ന് ആർജെഡി നേതാവ് മിസ ഭാരതി ആവശ്യപ്പെട്ടു.
136 കുട്ടികളാണു രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. ഇതിൽ 118 കുട്ടികളും മുസാഫർപുരിൽനിന്നുള്ളവരാണ്. മോത്തിഹാരിയിൽ 12 കുട്ടികളും ബെഗുസരായിൽ ആറു കുട്ടികളും രോഗംബാധിച്ച് മരിച്ചു. ജൂൺ ഒന്നു മുതൽ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്കെഎംസിഎച്ച് ആ ശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കേജരിവാൾ ആശുപത്രിയിലും കുട്ടികൾ ചികിത്സയിലുണ്ട്.
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടു. കഴിഞ്ഞ 14 വർഷമായി ബിഹാറിൽ അധികാരത്തിൽ തുടരുന്ന നിതീഷ് കുമാർ ഈ മരണങ്ങൾക്ക് ഉത്തരവാദിയാണെന്ന് റാബറി ദേവിയും കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here