അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ ഓടില്ല; യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി
സംസ്ഥാനത്ത് നാളെ മുതൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായി വന്നാൽ യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കർണാടക, തമിഴ്‌നാട് അന്തർസംസ്ഥാന റൂട്ടുകളിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്താൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സമരം നടത്തുന്ന കാര്യം അന്തർ സംസ്ഥാന ബസ്സുടമകൾ സർക്കാരിനെ അറിയിച്ചിട്ടില്ല. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ബസ് ഉടമകൾ തയ്യാറാകുന്നില്ല.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നിർത്തണമെന്നാണ് അവരുടെ ആവശ്യമെങ്കിൽ അക്കാര്യം രേഖാമൂലം എഴുതി നൽകണം. ബസുകളിലെ പരിശോധന ശക്തമായി മുന്നോട്ടു പോകുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. അനാവശ്യമായ പ്രശ്‌നങ്ങളുണ്ടാക്കി പരിശോധനയുടെ പേരിൽ മോട്ടോർ വാഹനവകുപ്പ് ബസ് വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അന്തർ സംസ്ഥാന ബസ് ഉടമകളുടെ സംഘടന തിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് ബസ് സർവീസുകൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here