ഉത്തരേന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നു; ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച മദ്രസാ അധ്യാപകനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു
ഉത്തരേന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നു. പശ്ചിമ ബംഗാളിൽ ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഒഡീഷയിൽ കമിതാക്കളെ ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ചു. ഝാർഖണ്ഡിൽ ജനക്കൂട്ടം മർദിച്ച യുവാവ് മരിച്ച സംഭവം രാജ്യത്ത് ചർച്ചയാകുന്നതിനു പിന്നാലെ നിരവധി സമാന സംഭവങ്ങൾ പുറത്ത് വരുന്നത്.
മദ്രസാ ആധ്യാപകനായ ഹഫീസ് മുഹമ്മദ് ഹൽദാറിക്ക് നേരെയാണ് പശ്ചിമ ബംഗാളിൽ മർദനമുണ്ടായത്. ഒരു സംഘം ആളുകൾ ഹഫീസ് മുഹമ്മദിനോട് ജയ് ശ്രീരാം വിളിക്കാൻ ആവശ്യപെടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. എന്നാൽ സീറ്റു തർക്കവുമായി ബന്ധപെട്ട് വിഷയമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് റെയിൽവെയുടെ വാദം. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലാണ് കമിതാക്കളെ കെട്ടിയിട്ട് ആക്രമിച്ചത്.
അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഝാർഖണ്ഡിൽ തബ്രീസ് അൻസാരിയെ ജയ് ശ്രീറാം വിളിപ്പിച്ച് മർദിച്ച് കൊന്ന സംഭവത്തിൽ അറസ്റ്റ് പതിനൊന്നായി. യുവാവിനെ ചികിത്സിച്ച് ഡോക്ടറെ പോലീസ് ചോദ്യം ചെയ്‌തേക്കും. സംഭവത്തിൽ മുസ്ലീം ലീഗ് എം പിമാരായ കുഞ്ഞാലിക്കുട്ടിയം ഇ ട്ടി മുഹമ്മദ് ബഷീറും ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here