ഹൈക്കോടതി പ്രദർശനാനുമതി നൽകിയ ആനന്ദ് പട്‌വർധന്റെ ഹ്രസ്വചിത്രം ഇന്ന് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും
കേന്ദ്ര സർക്കാർ പ്രദർശാനുമതി നിഷേധിച്ച ആനന്ദ് പട്‌വർധന്റെ ഹ്രസ്വചിത്രം ഇന്ന് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും. ഹൈക്കോടതി അനുമതിയോടെയാണ് വിവേക് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനം. രാവിലെ ഒമ്പതരക്കാണ് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിൽ ആനന്ദ് പട്വർധന്റെ ഡോക്യുമെൻറ്റി പ്രദർശിപ്പിക്കുക. ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരാണ് ചിത്രം.
തിങ്കളാഴ്ച പ്രദർശിപ്പിക്കേണ്ടിയിരുന്ന ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി ‘വിവേക്’ കേന്ദ്രസർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഡോക്യുമെൻററിയുടെ പ്രമേയം വൈകാരിക സ്വഭാവമുള്ളതാണെന്നും ചിത്രം ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത് . ഇന്നലെ ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വർദ്ധനും ഹൈക്കോടതിയെ സമീപിച്ചു പ്രദർശനാനുമതി നേടി. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ പൊലീസ് നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. രാവിലെ 9.30ന് കൈരളി തീയറ്ററിലാണ് ചിത്രത്തിൻറെ പ്രദർശനം. ഹ്രസ്വചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
മതേതരത്വത്തിനും യുക്തിബോധത്തിനുമെതിരായി ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്ന ഹിന്ദുത്വവാദികളെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ഡോക്യുമെന്ററി. പുരോഗമനവാദികളായ നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി തുടങ്ങിയവർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വർത്തമാനകാലത്തെ വർഗീയതയെക്കുറിച്ചു ഡോക്യുമെന്ററി ചർച്ച ചെയ്യുന്നുണ്ട്. ലോകപ്രശസ്തമായ പലമേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ചലച്ചിത്രമേളയില് ‘വിവേക്’ പ്രദർശനത്തിനെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here