കശ്മീരിൽ ആറ് മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം തുടരും

കശ്മീരിൽ ആറ് മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം തുടരും. അമിത് ഷാ അവതരിപ്പിച്ച പ്രമേയം ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. പ്രത്യേക സംവരണ ബില്ലും പാസായി. താത്കാലിക രാഷ്ട്രീയ നേട്ടത്തിനായി ജമ്മു കശ്മീരിൽ ജനാധിപത്യ മര്യാദകളെ ചവിട്ടി മെതിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താൻ സുരക്ഷ പ്രശ്‌നങ്ങളില്ലാത്ത ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതിന് സുരക്ഷയാണ് കാരണമെന്ന് പറയുന്നത് സർക്കാരിന്റെ ഇരട്ട താപ്പാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി വിമർശിച്ചു. ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണ് സർക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ മണ്ഡലങ്ങളുടെ പുനക്രമീകരണത്തിനായാണ് കേന്ദ്ര സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. നിലവിൽ 37 മണ്ഡലങ്ങളുള്ള ജമ്മു മേഖലയിൽ ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാല്പത്തിയഞ്ചിന് മുകളിൽ നിയമസഭാ മണ്ഡലങ്ങൾ രൂപികരിക്കാനാണ് ശ്രമം. അങ്ങനെ വന്നാൽ സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മണ്ഡല പുനക്രമീകരണം വന്നാൽ അടുത്ത വർഷം പകുതിയോടെയെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here