‘മസ്തിഷ്‌ക മരണം സംഭവിച്ച സുധീറിന്റെയും ഭാര്യയുടെയും നാല് വൃക്കകൾ ലഭ്യമാണ്’ മൂന്ന് വർഷമായി പ്രചരിക്കുന്ന വ്യാജ വൃക്കദാനം

‘പ്രിയപ്പെട്ട എല്ലാവർക്കും. പ്രധാനം, 4 വൃക്കകൾ ലഭ്യമാണ്. ഇന്നലെ അപകടത്തിൽപ്പെട്ട സുധീറിന്റെയും ഭാര്യയുടെയും (എന്റെ സേവന സഹപ്രവർത്തകരുടെ) മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർ പ്രഖ്യാപിച്ചു. സുധീർ ബി പോസിറ്റീവും ഭാര്യ ഒ പോസിറ്റീവും ആണ്. അവന്റെ കുടുംബം മനുഷ്യരാശിക്കായി അവരുടെ വൃക്ക ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു.9837285283 എന്ന നമ്പറിൽ ബന്ധപ്പെടുക’
കേരളത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി പേർ ഷെയർ ചെയ്ത ഒരു സന്ദേശമാണിത്. പല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നും ഇപ്പോഴും പലരും ഷെയർ ചെയ്യുന്നുമുണ്ട്.
എന്നാൽ ഈ സന്ദേശം വ്യാജമാണെന്നതാണ് വാസ്തവം. 2017 മുതൽ ട്വിറ്ററിൽ പ്രചരിക്കുന്നതാണ് ഈ സന്ദേശം. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം ഏറെ പ്രചരിച്ച ഈ വ്യാജ വൃക്കദാനം ഇപ്പോൾ മലയാളത്തിലും അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്. നേരത്തെയിറങ്ങിയ ഇംഗ്ലീഷ് സന്ദേശം അതേപടി പരിഭാഷപ്പെടുത്തിയാണ് മലയാളത്തിലാക്കിയിരിക്കുന്നത്. നേരത്തെ ദേശീയ മാധ്യമങ്ങൾ ഇതേപ്പറ്റി നടത്തിയ അന്വേഷണത്തിൽ സന്ദേശത്തിലുള്ള നമ്പർ മീററ്റിലെ ഒരു പ്രശസ്ത നെഫ്രോളജിസ്റ്റിന്റെയാണെന്ന് കണ്ടെത്തിയിരുന്നു.
രാജ്യമെമ്പാടും സന്ദേശം പ്രചരിച്ചതോടെ ദിവസേന വൃക്ക അന്വേഷിച്ചുള്ള ആയിരത്തോളം ഫോൺ കോളുകളാണ് ഡോക്ടറെത്തേടിയെത്തിയത്. സഹികെട്ട ഇദ്ദേഹം 2017 ൽ സൈബർ സെല്ലിൽ ഇതേപ്പറ്റി പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറവും ഇതേ സന്ദേശം പ്രചരിച്ചുകൊണ്ടേയിരിക്കുകയാണ്.
വൃക്കദാനവുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള അജ്ഞത മുതലാക്കിയാണ് ഇത്തരം വ്യാജസന്ദേശങ്ങൾ അതിവേഗം പ്രചരിക്കുന്നത്. വൃക്കദാനം ചെയ്യുന്നതും സ്വീകരിക്കുന്നതുമെല്ലാം ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങളിലൂടെ മാത്രമേ നടക്കൂ.
ഇത്തരം സന്ദേശങ്ങൾക്ക് പിന്നിൽ വൃക്ക കച്ചവടം നടത്തുന്ന സംഘങ്ങളാണോയെന്നും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മനുഷ്യാവയവങ്ങൾ വിൽപ്പന നടത്തുന്നത് കുറ്റകരമാണെന്നിരിക്കെ ഇത്തരം വ്യാജസന്ദേശങ്ങൾ ഇറക്കുന്നവർക്ക് പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ടാകാം. എന്നാൽ വ്യാജ സന്ദേശങ്ങൾ മറ്റുള്ളവർക്ക് കൂടി പങ്കുവെച്ച് സ്വയം കബളിപ്പിക്കപ്പെടണോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here