സൗദിയിൽ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്

സൗദിയിൽ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. അതേസമയം സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് വർധിച്ചതായും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയ് മാസത്തിൽ സൗദിയിലെ വിദേശികൾ നാട്ടിലേക്കയച്ചത് 9.99 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഇത് 12.75 ബില്യൺ ആയിരുന്നു.
വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് ഈ വർഷം 21.6 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 32.9 ബില്യൺ റിയാൽ നാട്ടിലേക്കയച്ച വിദേശികൾ ഈവർഷം ആദ്യ പാദത്തിൽ അയച്ചത് 31.9 ബില്യൺ മാത്രമാണ്. 2018 ൽ സൗദിയിലെ വിദേശികൾ ആകെ അയച്ചത് 136.43 ബില്യൺ റിയാൽ ആയിരുന്നു.
Read Also; സൗദിയിലെ നിയോം ബേ എയർപോർട്ടിലേക്ക് വിമാനസർവീസ് ആരംഭിച്ചു
2017ൽ ഇത് 141.6 ബില്യൺ റിയാൽ ആയിരുന്നു. അതായത് ഓരോ വർഷവും വിദേശികൾ അയക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് 4.7 ശതമാനം കൂടിയതായും റിപ്പോർട്ട് പറയുന്നു. 2018 മേയ് മാസത്തിൽ 5.9 ബില്യൺ റിയാൽ വിദേശത്തേക്ക് അയച്ച സൗദികൾ ഈ വർഷം മേയ് മാസത്തിൽ അയച്ചത് 6.2 ബില്യൺ റിയാലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here