സൗദി-കുവൈത്ത് അതിർത്തിയിലെ എണ്ണപ്പാടങ്ങളിൽ ഉൽപാദനം പുനരാരംഭിക്കുന്നു

സൗദി കുവൈത്ത് അതിർത്തിയിലെ എണ്ണപ്പാടങ്ങളിൽ ഉൽപാദനം പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും അന്തിമ കരാർ ഉടൻ ഒപ്പുവെക്കും. അതിർത്തിയിലെ ന്യൂട്രൽ സോണിലുളള എണ്ണപ്പാടങ്ങളുടെ പരമാധികാരം സംബന്ധിച്ച് തർക്കം ഉടലെടുത്തിരുന്നു. തുടന്ന് 2015ൽ ആണ് ഖനനം നിർത്തിവെച്ചത്.
അതിർത്തിയിലുളള അൽ വഫ്‌റ, അൽ ഖഫജി എണ്ണപ്പാടങ്ങളിൽ ഖനനം തുടരുന്നതിനുളള ചർച്ചകൾ പുരോഗമിക്കുകയാണ്. ദിവസവും അഞ്ചു ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കൻ ശേഷിയുളള കേന്ദ്രങ്ങളാണ് ന്യൂട്രൽ സോണിലുളളത്. പെട്രോൾ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക്ക് അംഗ രാജ്യമായ ഇക്വഡോറിന്റെ ആകെ ഉൽപാദനത്തിന് തുല്യമാണിത്.
ഉൽപ്പാദനം തുടരുന്നതിന് ജൂണിൽ ചർച്ച നടന്നിരുന്നു. ഉൽപ്പാദനം സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും ഗുണകരമായ രൂപരേഖ തയ്യാറായി വരുകയാണ്. അടുത്ത മാസം കുവൈത്തിൽ നടക്കുന്ന ചർച്ചകളിൽ അന്തിമ രൂപം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1922 ൽ സൗദിയും കുവൈത്തും ഉണ്ടാക്കിയ കരാർ പ്രകാരം ന്യൂട്രൽ സോണിന് 5,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. അൽവഫ്‌റ എണ്ണപ്പാടം കരയിലും ഖഫ്ജി സമുദ്രത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇത് വിഭജിക്കുന്നതിനും തുല്യമായി ഇരുരാജ്യങ്ങളുടെ ഭാഗമാക്കുന്നതിനും തീരുമാനിച്ചിരുന്നു. 1970ൽ ഇരു രാജ്യങ്ങളും എണ്ണ ഖനനവും വിതരണവും സംയുക്തമായി നടപ്പിലാക്കുന്നതിനു കരാർ ഒപ്പുവെച്ചിരുന്നു. മുൻ കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കും വീണ്ടും ഉൽപ്പാദത്തിനുളള അന്തിമ കരാർ തയ്യാറാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here