11 വർഷം മുൻപ് നടന്ന സെമി ആവർത്തിക്കുന്നു; ക്യാപ്റ്റന്മാർക്കും ഇത് ഓർമ്മ പുതുക്കൽ
ഈ ലോകകപ്പിലെ ആദ്യ സെമിഫൈനൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ്. ചൊവ്വാഴ്ചയാണ് മത്സരം. ഈ സെമിഫൈനലിന് 11 വർഷം മുൻ നടന്ന മറ്റൊരു സെമിഫൈനലുമായി വല്ലാത്തൊരു യാദൃശ്ചികതയുണ്ട്. അന്നത്തെ സെമിഫൈനൽ ടീം എന്നത് മാത്രമല്ല, അന്നത്തെ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ വീണ്ടുമൊരു സെമിഫൈനലിൽ ഏറ്റുമുട്ടുന്നു എന്നതു കൂടിയാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത.
2008 അണ്ടർ-19 ലോകകപ്പിലായിരുന്നു നേരത്തെ ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ നടന്നത്. അന്ന് ഇന്ത്യയെ നയിച്ചത് വിരാട് കോലി. ന്യൂസിലൻഡിൻ്റെ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. 11 വർഷത്തിനു ശേഷം സീനിയർ ലോകകപ്പ് മത്സരത്തിൻ്റെ സെമിയിലും ഈ ക്യാപ്റ്റന്മാർ തന്നെ പരസ്പരം ഏറ്റുമുട്ടുകയാണ്.
ഇത് മാത്രമല്ല, അന്ന് ഇരു ടീമുകളിലും പരസ്പരം പോരടിച്ച മറ്റു ചില താരങ്ങൾ കൂടി ഈ സെമിയിൽ ഇരു ടീമുകളിലായി ഇറങ്ങും. കോലിക്കൊപ്പം രവീന്ദ്ര ജഡേജ അന്ന് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ന്യൂസിലൻഡിലാവട്ടെ ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി എന്നിവർ ഇന്ത്യക്കെതിരെ പന്തെറിഞ്ഞവരാണ്. അന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യ മൂന്നു വിക്കറ്റിനു ജയിച്ചു. 43 റൺസെടുക്കുകയും 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കോലിയായിരുന്നു കളിയിലെ താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here