പ്രതീക്ഷിച്ച മഴ ലഭിക്കുന്നില്ല; അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാല്‍ അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍. രണ്ട് മാസം കാത്തിരുന്നിട്ടും പാടത്തെ ഉപ്പിന്റെ അംശം കുറയാത്തതാണ് വിത്തു വിതയ്ക്കാന്‍ തടസമാകുന്നത്. മഴയെത്തിയില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ, ജലാശയങ്ങളിലും പാടശേഖരങ്ങളിലും ഉപ്പുവെള്ളം കയറിയിരുന്നു. മഴയെത്തുമ്പോള്‍ വയലുകളിലെ പുളിരസം നീങ്ങുമെന്ന പ്രതീക്ഷയില്‍ രണ്ട് മാസമായി കര്‍ഷകര്‍ കാത്തിരിപ്പിലാണ്. മഴയ്ക്ക് പുറമെ കിഴക്കന്‍ വെള്ളവും മുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കുമരകം കൃഷിഭവന്റെ കീഴില്‍ ആയിരത്തി മുന്നൂറ് ഏക്കര്‍ നെല്‍ പാടത്താണ് വിത്തിറക്കല്‍ വൈകുന്നത്.
കഴിഞ്ഞ മാസം 310 ഏക്കര്‍ പാടം ഒരുക്കി പൊടിയില്‍ നെല്ല് വിതച്ചിരുന്നു. എന്നാല്‍ കിളിര്‍ത്തു പൊങ്ങിയ നെല്‍ ചെടികള്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ ഉണങ്ങി നശിച്ചു. മഴയെത്തിയില്ലെങ്കില്‍ വിത്തിറക്കല്‍ ഇനിയും വൈകും. ഇതോടെ പുഞ്ചകൃഷി ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here