ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ വേതനം മുടങ്ങിയ പ്രശ്‌നം പരിഹരിക്കണം; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
കേരളത്തിലെ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾക്ക് വേതനം ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വാർത്താവിനിമയ-ഐടി മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 2019 ഫെബ്രുവരി മുതൽ തൊഴിലാളികളുടെ വേതനം കുടിശ്ശികയാണ്. തൊഴിലാളി കുടുംബങ്ങളെ ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണെന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Read Also; 50 വയസ് കഴിഞ്ഞ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടാൻ നീക്കം
കരാറുകാർ ചെയ്ത പ്രവൃത്തിക്കുള്ള ഫണ്ട് ബി.എസ്.എൻ.എൽ അനുവദിക്കാത്തതാണ് ഈ പ്രതിസന്ധിക്കുള്ള കാരണമെന്ന് മനസ്സിലാക്കുന്നു. അഞ്ചു മാസത്തെ വേതനം കുടിശ്ശികയായി എന്നു മാത്രമല്ല, ധാരാളം തൊഴിലാളികൾ പിരിച്ചുവിടൽ ഭീഷണിയിലുമാണ്. ഇത് തൊഴിലാളികളെ കൂടുതൽ പ്രയാസത്തിലും ഉത്കണ്ഠയിലുമാക്കിയിരിക്കുകയാണ്.
കരാറുകാർക്കുള്ള ബിൽ കുടിശ്ശിക തീർത്തുകൊണ്ട്, വേതനപ്രശ്‌നം പരിഹരിക്കണമെന്നും പിരിച്ചുവിടൽ നീക്കത്തിൽ നിന്ന് പിന്തിരിയാൻ ബി.എസ്.എൻ.എൽ മാനേജ്‌മെന്റിനോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here