യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; അഖിലിനെ ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിലിനെ ഐസിയുവിലേക്ക് മാറ്റി. ശസ്ത്രക്രിയക്ക് ശേഷമാണ് അഖിലിനെ ഐസിയുവിലേക്ക് മാറ്റിയത്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ.
അതേസമയം, പ്രതികളെ സംരക്ഷിക്കില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകിയതായി അഖിലിന്റെ പിതാവ് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി, ജയൻബാബു അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി അഖിലിനെ സന്ദർശിച്ചു. അഖിലും കുടുംബവും പാർട്ടി അനുഭാവികളാണ്. അഖിലിന്റെ പിതാവ് മുൻ പാർട്ടി മെമ്പറായിരുന്നു.
അഖിലിനെ കുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് എഫ്‌ഐർആറിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രതികളെ ഇതു വരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.കുത്തേറ്റ അഖിൽ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോൻമെന്റ് പൊലീസിന്റെ വാദം.
അഖിലിനെ കുത്തി പരിക്കേൽപ്പിച്ചത് ശിവരഞ്ജിത് എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ യൂണിവേഴ്‌സിറ്റി കോളജിലെ നൂറോളം വിദ്യാർത്ഥികൾ പ്രതികളുടെ പേര് സഹിതം എഴുതി നൽകിയിട്ടും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല.
സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന.എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here