സിപിഐഎമ്മിന്റെ പോഷക സംഘടനയായി പി.എസ്.സി മാറിയെന്ന് കെ.സുരേന്ദ്രൻ
സിപിഐഎമ്മിന്റെ പോഷക സംഘടനയായി പി.എസ്.സി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പിഎസ്‌സി പരീക്ഷകൾ പോലും അട്ടിമറിക്കുകയാണെന്നും പിഎസ്‌സിയുടെ വിശ്വാസ്യത തകർന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. പല എസ്എഫ്‌ഐ, ഡി വൈ എഫ് ഐ നേതാക്കളും ഇത്തരത്തിൽ ജോലി നേടിയിട്ടുണ്ട്. സർക്കാരിന്റെ ഒത്താശയോടെയാണ് ഇത് ചെയ്യുന്നത്. പിണറായി സർക്കാർ വന്ന ശേഷം നടന്ന നിയമനങ്ങൾ പരിശോധിക്കണമെന്നും പിഎസ്‌സി ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മൂന്ന് പേർ പൊലീസ് നിയമനത്തിനുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ അന്വേഷണം നടത്തുമെന്ന് പിഎസ്‌സി ചെയർമാൻ നേരത്തെ പറഞ്ഞിരുന്നു. ഇതേപ്പറ്റി പിഎസ്‌സി വിജിലൻസ് അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് വരുന്നതുവരെ ഇവർക്ക് നിയമന ശുപാർശ നൽകില്ലെന്നും പിഎസ്‌സി ചെയർമാൻ എംകെ സക്കീർ പറഞ്ഞു.
ഒരു മാസത്തിനകം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു. പരീക്ഷയുടെ മാർക്ക് നോക്കി സംശയിക്കാൻ പിഎസ്‌സിക്ക് സാധിക്കില്ല. ശിവരഞ്ജിത്തിനും, നസീമിനും ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചരണങ്ങൾ നടത്തരുതെന്നും എംകെ സക്കീർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here