ശബരിമല മണ്ഡലവിളക്ക്; നവംബർ 10 ന് മുൻപ് എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വകുപ്പുകളും സന്നദ്ധ സംഘടനകളും ചെയ്യണ്ട എല്ലാ പ്രവർത്തനങ്ങളും നവംബർ 10 ന് മുൻപേ പൂർത്തിയാക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് നിർദേശം നൽകി. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു മുന്നോടിയായി കളക്ടർ വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം
പ്രളയത്തിൽ തകർന്ന പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തന്നതിനായുള്ള നടപടികൾ ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി. 268 ശുചി മുറികൾ പമ്പയിൽ പ്രവർത്തന സജ്ജമായിട്ടുണ്ട്. 60 സ്ഥിരം ശുചി മുറികൾ കൂടി ഒക്ടോബർ 31 നകം പൂർത്തിയാക്കും. അതോടപ്പം 200 താൽക്കാലിക ശുചി മുറികളും സജ്ജമാക്കും. പമ്പയിലെ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൊതുമരമത്ത് കെട്ടിടവിഭാഗത്തിനു കൈമാറുവാൻ യോഗത്തിൽ തീരുമാനമായി.
ശബരിമലയിലെ മാലിന്യ പ്ലാന്റിലെ അപാകത പരിഹരിച്ച് നിർദേശം നൽകാൻ മലനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. പമ്പയിൽ അഞ്ച് എംഎൽഡി ശേഷിയുള്ള മാലിന്യ പ്ലാന്റ് രണ്ടു വർഷത്തിനകം പൂർത്തിയാക്കും. ഹൈക്കോടതി നിർദേശിച്ചിട്ടുള്ള ഏഴ് ശബരിമല റോഡുകൾ നവീകരിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് നാല് മെഗാവാട്ടിന്റെ സോളാർ പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ യോഗത്തിൽ അറിയിച്ചു. റാന്നിയിൽ തിരുവാഭാരണ പാതയിലെ സ്ഥലത്തിന് സ്വകാര്യ വ്യക്തിയിൽ നിന്ന് നികുതി ഇടാക്കിയത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തഹസീൽദാർക്ക് കളക്ടർ നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here