ആണവകരാര്‍ സംരക്ഷിക്കാന്‍ അമേരിക്കയും ഇറാനും തയ്യാറാകണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍
ആണവകരാര്‍ സംരക്ഷിക്കാന്‍ അമേരിക്കയും ഇറാനും തയ്യാറാകണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമാവശ്യപ്പെട്ടത്. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ അമേരിക്കയും ഇറാനും തയ്യാറായില്ലെങ്കില്‍ ആണവകരാര്‍ അപ്രസക്തമാകുമെന്നും സംയുക്തപ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയും ഇറാനും ഇപ്പോള്‍ തുടരുന്ന നയങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും തങ്ങളുടെ പ്രവര്‍ത്തികളുടെ അനന്തരഫലങ്ങളെ സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും സംയുക്ത പ്രസ്താവനയിലൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ജര്‍മന്‍ ചാന്‍സ് ലര്‍ അംഗല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാമേ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. അമേരിക്കയും ഇറാനും ഉത്തരവാദിത്വത്തോടെ പെരുമാറണം. നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തി നയതന്ത്ര ചര്‍ച്ചകള്‍ പുനരാംഭിക്കാന്‍ ഇരു രാജ്യങ്ങള്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2015 ലാണ് ഇറാനുമായി ആണവക്കരാരില്‍ ഒപ്പുവെച്ചത്. ഇറാന്‍ തങ്ങളുടെ ആണവപദ്ധതികള്‍ നിര്‍ത്തിവെക്കണമെന്നും പകരം ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഉപേക്ഷിക്കാമെന്നുമായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍ 2018 ല്‍ അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്ന് പുറത്തുപോവുകയും ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നാലെ ഇറാനും കടുത്ത നടപടികളുമായി മുന്നോട്ട് വന്നതോടെ അമേരിക്ക ഇറാന്‍ ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വളര്‍ന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here