ഫിലിപ്പൈന്‍സ് വൈസ് പ്രസിഡന്റ് ലെനി റോബ്രെഡോയ്ക്കും കൂട്ടര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഫിലിപ്പൈന്‍സ് വൈസ് പ്രസിഡന്റ് ലെനി റോബ്രെഡോയ്ക്കും കൂട്ടര്‍ക്കുമെതിരെ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയത് ഏകപക്ഷീയമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശബ്ധരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.
പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് വൈസ് പ്രസിഡന്റ് ലെനി റോബ്രെഡോയ്ക്കും കൂട്ടര്‍ക്കുമെതിരെ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയത്. ലഹരിക്കെതിരായ യുദ്ധം എന്ന പേരില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ രാജ്യത്ത് ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയിരുന്നു. ഇതിനെതിരെ അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്രസഭ കഴിഞ്ഞയാഴ്ച തീരുമാനിച്ചതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് ലെനി റോബ്രെഡോയും മൂന്ന് പ്രതിപക്ഷ സെനറ്റര്‍മാരും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
കേസെടുത്ത സമയവും അത് ലക്ഷ്യം വെക്കുന്നത് ആരെയാണെന്നുള്ളതും നിയമം ഉപയോഗിച്ചുള്ള പീഡനമാണ് നടക്കുന്നത് എന്നതിനുള്ള ഉത്തമ സാക്ഷ്യമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഫിലിപ്പൈന്‍സ് വിഭാഗം ഡയറക്ടര്‍ ബുച്ച് അലാനോ പറഞ്ഞു. സര്‍ക്കാരിന്റെ വിമര്‍ശകരെ നിശബ്ധരാക്കാന്‍ രാജ്യദ്രോഹം പോലുള്ള ക്രൂരമായ നിയമങ്ങള്‍ എങ്ങിനെ ഏകപക്ഷീയമായി ഉപയോഗിക്കാമെന്നതിനെതിരെ തെളിവാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും അലാനോ പറഞ്ഞു. കുറ്റാരോപിതര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കേസ് തള്ളണമെന്നും അലാനോ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here