കര്‍ണാടകയില്‍ വിശ്വാസവോട്ട് തിങ്കളാഴ്ചയെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി

കര്‍ണാടകയിലെ ക്ലൈമാക്‌സിന് കാത്തിരിക്കണം. വിശ്വാസവോട്ട് തിങ്കളാഴ്ചയെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയ പരിധി മൂന്നാം തവണയും തള്ളി.
ആദ്യം സ്പീക്കറും പിന്നീട് രണ്ടു തവണ മുഖ്യമന്ത്രിക്ക് നല്‍കിയ സമയ പരിധിയുമാണ് തള്ളിയത്. വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങിയ സാഹചര്യത്തില്‍ വോട്ടെടുപ്പ് നിശ്ചയിക്കേണ്ടത് സ്പീക്കറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
വിശ്വാസ വോട്ട് വൈകിക്കുന്നതിനെ ബി ജെ പി വിമര്‍ശിച്ചു. ചര്‍ച്ചക്കിടെ കുതിരക്കച്ചവട ആരോപണവും സഭയില്‍ ഉയര്‍ന്നു. കൂറുമാറാന്‍ 30 കോടി രൂപ ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്‌തെന്നും 5 കോടി രൂപ മുന്‍കൂറായി നല്‍കിയെന്നും ജെഡിഎസിലെ ശ്രീനിവാസ ഗൗഡയും 28 കോടി രൂപ ജിടിദേവഗൗഡക്ക് വാഗ്ദാനം ചെയ്‌തെന്ന് മന്ത്രി എസ് ആര്‍ മഹേഷും ആരോപിച്ചു. വിമത എംഎല്‍എമാര്‍ സുരക്ഷ തേടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച വോട്ടെടുപ്പെന്ന ധാരണയില്‍ നിയമസഭ ഇന്ന് പിരിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here