ഒറ്റപ്പാലം നഗരസഭയിലെ മോഷണം; പ്രതി ചേര്‍ക്കപ്പെട്ട നഗരസഭ കൗണ്‍സിലറുടെ രാജിക്ക് സമ്മര്‍ദമേറുന്നു
ഒറ്റപ്പാലം നഗരസഭയിലെ മോഷണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നഗരസഭ കൗണ്‍സിലറുടെ രാജിക്ക് സമ്മര്‍ദ്ധമേറുന്നു. ബി സുജാതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും രാജിക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നുമാണ് സിപിഐഎം നിലപാട്. സുജാത കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നത് ശക്തമായ സമരം തുടരുമെന്ന് പ്രതിപക്ഷവും പറയുന്നു.
നഗരസഭയിലെ സിപിഎമ്മിന്റെ തന്നെ കൗണ്‍സിലറായ ടി ലതയുടെ ബാഗില്‍ നിന്ന് 38000 രൂപ മോഷണം പോയ കേസിലാണ് മറ്റൊരു സിപിഎം കൗണ്‍സിലറായ ബി സുജാതയെ പൊലീസ് പ്രതി ചേര്‍ത്തത്. വരോട് ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ സുജാതയെ ഇന്നലെ സിപിഎം പാര്‍ട്ടി യില്‍ നിന്ന് പുറത്താക്കിയിരുന്നു. സുജാതയുമായി പാര്‍ട്ടിക്കിപ്പോള്‍ ഒരു ബന്ധവുമില്ലെന്നാണ് ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് പറയുന്നത്.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രം പോര കൗണ്‍സിലര്‍ സ്ഥാനം സുജാത രാജി വെയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരവുമായി ബിജെപി രംഗത്തെത്തി കഴിഞ്ഞു.
സുജാതയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വൈകുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ചില ബ്രാഞ്ച് യോഗങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇത് ഉന്നയിക്കുകയും ചെയ്തു. തീരുമാനം വൈകില്ല എന്ന ഉറപ്പാണ് നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേ സമയം സമയം സിപിഎം കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here