എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളോട് വീണ്ടും മാനേജ്മെന്റിന്റെ പ്രതികാര നടപടി

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളോട് വീണ്ടും മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഇന്ന് പരീക്ഷ ആരംഭിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് അനുവദിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. മതിയായ ഹാജര്‍ ഇല്ലെന്ന് ആരോപിച്ച് പരീക്ഷാ ഫീസ് അടയ്ക്കാനും
കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ആകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ആരോഗ്യ സര്‍വകലാശാല നടത്തുന്ന ഫാര്‍മക്കോളജി ഒന്നാം പേപ്പറിന്റെ പരീക്ഷയായിരുന്നു ഇന്ന് നടന്നത്. എന്നാല്‍, ഹാള്‍ ടിക്കറ്റ് നിഷേധിച്ചത് മൂലം എസ്ആര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ആയില്ല. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് നടപടി.
അതേസമയം, കോളേജ് അധികൃതര്‍ ഹാജര്‍ പട്ടികയില്‍ തിരുത്തല്‍ വരുത്തിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. മുഴുവന്‍ ക്ലാസുകളിലും തങ്ങള്‍ ഹാജരായിട്ടുണ്ടെന്നും രണ്ട് ഇന്റേണല്‍സിലും നാല് വിഷയങ്ങളിലും പാസായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍, വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
വ്യാജ രോഗികളെ എത്തിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ കബളിപ്പിക്കാന്‍ ശ്രമിച്ചതും, കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും തെളിവുകള്‍ സഹിതം പുറത്തു കൊണ്ട് വന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here