അയർലൻഡിന് മുന്നിൽ അടി പതറി ഇംഗ്ലണ്ട്; 85 ന് പുറത്ത്
ലോകകപ്പ് കളിക്കാത്ത അയർലൻഡിന് മുന്നിൽ അടിപതറി ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്. അയർലൻഡിനെതിരെ ലോർഡ്‌സ് മൈതാനത്ത് പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 23.4 ഓവറിൽ വെറും 85 റൺസ് നേടി പുറത്തായി.
ടെസ്റ്റ് റാങ്കിംഗ് പോലുമില്ലാത്ത ഒരു ടീമിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടിപതറൽ എന്നതാണ് ശ്രദ്ധേയം. അയർലൻഡിനെ സംബന്ധിച്ചിടത്തോളം ഇത് അവസ്മരണീയമായ തുടക്കമാണ്. ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ ഒയിൻ മോർഗൻ ഇല്ലാതെയാണ് ഇംഗ്ലണ്ട് അയർലൻഡിനെതിരെ കളത്തിലിറങ്ങിയത്. എന്നാൽ ലോകകപ്പ് കളിച്ച അഞ്ച് താരങ്ങൾ ടീമിലുണ്ട്. എട്ട് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. ഒരു റൺ പോലുമെടുക്കാതെ മടങ്ങിയത് മൂന്ന് താരങ്ങളാണ്. ലോകകപ്പ് കളിച്ച ജോണി ബെയര്‍സ്റ്റോ, മൊയീൻ അലി, ക്രിസ് വോക്‌സ് എന്നിവരാണ് പൂജ്യത്തിൽ പുറത്തായത്. 23 റൺസെടുത്ത ജോ ഡെൻലിയാണ് ടോപ് സ്‌കോറർ.
ഫാസ്റ്റ് ബോളർ ടിം മുർത്താഗിന്റെ മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തുകളഞ്ഞത്. ഒൻപത് ഓവര് എറിഞ്ഞ മുർത്താഗ് 13 റൺസ് മാത്രമാണ് വഴങ്ങിയത്. അഞ്ച് വിക്കറ്റ് സ്വന്തം പേരിലാക്കി. മാർക് ഡെയർ മൂന്ന് വിക്കറ്റും ബോയ്ഡ് റാങ്കിൽ രണ്ട് വിക്കറ്റും നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here