എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ല; മെഡിക്കൽ റിപ്പോർട്ട് കളക്ടർക്ക് കൈമാറി

ഐജി ഓഫീസിലേക്കുള്ള സിപിഐ മാർച്ചിനിടെ വലതു കൈ പൊലീസ് തല്ലിയൊടിച്ചെന്ന എൽദോ എബ്രഹാം എംഎൽഎയുടെ വാദം തെറ്റ്. എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. ഇത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് കളക്ടർക്ക് കൈമാറി.
സംഘർഷത്തിലും പൊലീസ് ലാത്തിച്ചാർജിലും എംഎൽഎയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ഇടതു കൈ പ്ലാസ്റ്ററിട്ടുകൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ എംഎൽഎയുടെ കൈക്ക് ഒടിവില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. എംഎൽഎയുടെ കൈയുടെ എല്ലിന് ഏതെങ്കിലും തരത്തിൽ ഒടിവോ, പൊട്ടലോ ഇല്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. അതേസമയം എംഎൽഎയുടെ കൈയുടെ പരിക്കിൽ അന്വേഷണം വേണമെന്ന് പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് ലാത്തിച്ചാർജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കളക്ടർ ഇന്നലെ എംഎൽഎ ജനപ്രതിനിധികൾ, സിപിഐ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നെല്ലാം മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണ റിപ്പോർട്ട് കളക്ടർ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. പൊലീസ് ലാത്തിച്ചാർജിനെച്ചൊല്ലി സിപിഐയിലും ഭിന്നത തുടരുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here