വിദേശ രാജ്യങ്ങളില്‍ നിന്നും ഇതുവരെ ഹജ്ജ് നിര്‍വഹിച്ചത് എട്ടു ലക്ഷം തീര്‍ത്ഥാടകര്‍

വിദേശ രാജ്യങ്ങളില്‍ നിന്നും ഇക്കുറി ഹജ്ജ് നിര്‍വഹിക്കാനായി എത്തിയത് എട്ടു ലക്ഷത്തോളം തീര്‍ഥാടകര്‍. ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍-സ്വകാര്യ ഗ്രൂപ്പുകളിലായി ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനായി എത്തിയത്. നിലവില്‍ മക്കയിലാണ് ഭൂരിഭാഗം തീര്‍ഥാടകരും ഇപ്പോള്‍ ഉള്ളത്.
സൗദി പാസ്‌പോര്‍ട്ട് വിഭാഗം പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞ ബുധനാഴ്ച വരെ വിദേശ രാജ്യങ്ങളില്‍ നിന്നും 794,036 തീര്‍ഥാടകര്‍ സൗദിയിലെത്തി. 761,169 തീര്‍ഥാടകര്‍ വിമാന മാര്‍ഗവും, 23,746 പേര്‍ റോഡ് മാര്‍ഗവും 9,121 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് ഹജ്ജിനെത്തിയത്. എംബാര്‍ക്കെഷന്‍ പോയിന്റുകളില്‍ നിന്ന് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് ഇനീഷ്യെറ്റീവ് വഴി 106,766 തീര്‍ഥാടകര്‍ ഹജ്ജിനെത്തി.
രണ്ടേകാല്‍ ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഇങ്ങിനെ ഹജ്ജിനെത്തുന്നത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി തൊണ്ണൂറ്റി മുവ്വായിരത്തോളം തീര്‍ഥാടകര്‍ ഇതുവരെ നിര്‍വഹിച്ചു കഴിഞ്ഞു .ഇതില്‍ അയ്യാരത്തോളം തീര്‍ഥാടകര്‍ മദീനയിലും ബാക്കിയുള്ളവര്‍ മക്കയിലുമാണ് ഇപ്പോള്‍ ഉള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ പതിനാലായിരത്തോളം മലയാളീ തീര്‍ഥാടകരില്‍ രണ്ടായിരത്തോളം തീര്‍ഥാടകര്‍ മാത്രമാണ് മദീനയില്‍ അവശേഷിക്കുന്നത്. ബാക്കിയെല്ലാവരും മക്കയിലെത്തി.
ഇന്ത്യയില്‍ നിന്നും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഇരുപത്തി അയ്യായിരത്തോളം തീര്‍ഥാടകര്‍ സൗദിയില്‍ എത്തി. മക്കയില്‍ എത്തിയ തീര്‍ഥാടകര്‍ ഉംറയും മറ്റു ആരാധനാ കര്‍മങ്ങളുമായി കഴിയുകയാണ്. കൂടാതെ മക്കയിലെ ചരിത്ര പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നിന്നെത്തിയ അഞ്ച് തീര്‍ഥാടകര്‍ ഇതുവരെ സൗദിയില്‍ വെച്ച് മരണപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here