അമർനാഥ് തീർത്ഥാടകർക്ക് നേരെയുള്ള ഭീകരാക്രമണ ഭീഷണി; ജമ്മു കാശ്മീരിൽ സുരക്ഷ ശക്തമാക്കി

അമർനാഥ് തീർത്ഥാടകരെ ഭീകരർ ലക്ഷ്യമിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു കാശ്മീരിൽ സേന സുരക്ഷ ശക്തമാക്കി. ഭീകരരുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ മുൻനിർത്തി അമർനാഥ് തീർത്ഥാടകർ എത്രയും വേഗം കാശ്മീരിൽ നിന്ന് മടങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തീർത്ഥാടന ദിവസത്തിൽ ജമ്മു സർക്കാർ കുറവ് വരുത്തുകയും ചെയ്തു.
Read Also; അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചിരുന്നു : കരസേന
താഴ്‌വരയിൽ ടൂറിസ്റ്റുകളും തീർത്ഥാടകരും കൂടുതൽ സമയം തങ്ങുന്നതിന് കർശന വിലക്കുണ്ട്. ശ്രീനഗർ വിമാനത്താവളത്തിന്റെ സുരക്ഷ എയർപോർട്ട് അതോറിറ്റി വിലയിരുത്തി. ഒരാഴ്ച്ചയ്ക്കിടെ പതിനായിരത്തിലധികം സൈനികരെയാണ് കൂടുതലായി കേന്ദ്രസർക്കാർ ജമ്മു കാശ്മീരിലെ വിവിധ ജില്ലകളിൽ വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ജമ്മു കശ്മീർ പൊലീസും സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അമർനാഥ് തീർത്ഥാടകർ സഞ്ചരിക്കുന്ന പാതയിൽ പഴുതടച്ച സുരക്ഷയാണ് സുരക്ഷാ സേന ഒരുക്കിയിരിക്കുന്നത്.
Read Also; ഭീകരാക്രമണ ഭീഷണി; അമർനാഥ് തീർത്ഥാടകർ എത്രയും വേഗം കാശ്മീരിൽ നിന്ന് മടങ്ങണമെന്ന് നിർദേശം
അമർനാഥ് തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യമിട്ടെന്ന് നേരത്തെ കരസേന അധികൃതർ വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്റെ സഹായം വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ പുറത്ത് വിട്ടിരുന്നു. അതേ സമയം ഭീകരവാദത്തിനെതിരായി വലിയ നീക്കം നടത്തുന്നു എന്ന് തോന്നിപ്പിക്കാനാണ് അപ്രതീക്ഷിത ഉത്തരവുകളിലൂടെ ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here