ഉന്നാവ് പീഡനക്കേസ്; കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടുപ്രതികളെയും തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും

ഉന്നാവ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടുപ്രതികളെയും തിങ്കളാഴ്ച്ച ഹാജരാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് ഡിജിപിക്കാണ് നിര്‍ദേശം നല്‍കിയത്. വധശ്രമക്കേസില്‍ കുല്‍ദീപ് സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും ചോദ്യംചെയ്യുന്നത് സിബിഐ ഇന്നും തുടരും.
അതേസമയം, ന്യുമോണിയ ബാധിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉന്നാവയുമായി ബന്ധപ്പെട്ട കേസുകള്‍ ലക്നൗവില്‍ നിന്ന് ഡല്‍ഹിക്ക് അടിയന്തരമായി മാറ്റാനും വിചാരണ നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് രേഖകള്‍ അതിവേഗത്തില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയിലെത്തി.
പിന്നാലെ, പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും തിങ്കളാഴ്ച്ച ഹാജരാക്കാനാന്‍ ഡല്‍ഹി കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയെയും കുടുംബത്തെയും വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ സിബിഐ സംഘം കുല്‍ദീപ് സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
ഇന്നലെ ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്ന സീതാപുര്‍ ജയിലിലെത്തി ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ട്രക്ക് ഡ്രൈവറും ക്‌ളീനറും സിബിഐ കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് രണ്ടുപേരെയും ചോദ്യം ചെയ്യാന്‍ സിബിഐയെ പ്രേരിപ്പിച്ചത്. ന്യുമോണിയയും പനിയും ബാധിച്ചതോടെ പെണ്‍ക്കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. എന്നാല്‍, അഭിഭാഷകനെ ഇന്നലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here