കാശ്മീർ വിഭജനം ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമെന്ന് രമേശ് ചെന്നിത്തല

ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ സർക്കാർ കാശ്മീർ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ വ്യക്തമായത്. ഇത് ഇന്ത്യയ്ക്ക് ആപത്താണെന്നും വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് വിഭജിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കലുഷിതമായ കാശ്മീരിലെ പ്രശ്നങ്ങൾ കൂടുതൽ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴി വയ്ക്കുക .ചർച്ചകളും സംവാദങ്ങളും നടത്താതെ പാർലമെന്റിനെ ഇരുട്ടിൽ നിർത്തിയാണ് കേന്ദ്രസർക്കാർ ജനാധിപത്യ അട്ടിമറി നടത്തിയത്. 1947 ൽ രാജ്യം വിഭജിച്ച അവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണ് ബിജെപി സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയ്ക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങൾ അധികാരമേറ്റ നാൾ മുതൽ ബിജെപി നടത്തി വരികയാണ്. ഭരണഘടനയെ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നതെന്നും ഇത് ജനാധിപത്യത്തെയും രാജ്യത്തിന്റെ ബഹുസ്വരതയെയും തകർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here