പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കരുത്; ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെ കർശന നടപടി വേണമെന്നും എഐവൈഎഫ്
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് എഐവൈഎഫ്. കേരള പിഎസ്‌സി യുടെ വിശ്വാസ്യത തകർക്കരുതെന്നും ക്രമക്കേടിന് കൂട്ടു നിന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് പ്രതിപ്പട്ടികയിലുള്ള മൂന്ന് വിദ്യാർത്ഥികൾ പരീക്ഷാ ക്രമക്കേട് നടത്തിയെന്ന് പിഎസ്‌സി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്. ഇത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെയാണ് ആശങ്കയിലാക്കിയിരിക്കുന്നതെന്നും എഐവൈഎഫ് നേതാക്കൾ പറഞ്ഞു.
ഈ സംഭവം പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സംഭവമായി മാറുകയാണ്. പിഎസ്‌സിയുടെ വിശ്വാസ്യത തകർന്നാൽ അത് കേരളത്തിൽ സൃഷ്ടിക്കുന്നത് കനത്ത പ്രത്യാഘാതങ്ങളാണ്. അത്തരമൊരു അവസ്ഥ അനുവദിക്കെപ്പെടാൻ പാടില്ല.അതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ സമഗ്രവും കുറ്റമറ്റതുമായ അന്വേഷണം നടത്തണം. ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പരീക്ഷാ സമ്പ്രദായത്തിൽ കാലോചിതമായ പരിഷ്‌ക്കാരം വരുത്താനും കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താനും നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച മുഴുവൻ വസ്തുതകളും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും എഐവൈഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
Read Also; പിഎസ്‌സിയെ തകർക്കാൻ നടക്കുന്ന ഗൂഢ നീക്കം അനുവദിക്കില്ല: ഡിവൈഎഫ്‌ഐ
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ശിവ രഞ്ജിത്തിന്റേയും പ്രണവിന്റേയും ഫോണിൽ പരീക്ഷാ സമയത്ത് 90 എസ്എംഎസുകൾ വന്നിരുന്നതായി പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകൻ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയാണ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്. രണ്ടാം പ്രതി നസീം 28ാം റാങ്കുകാരനുമാണ്.
യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തോടെയാണ് പിഎസ്‌സി റാങ്ക് പട്ടികയെപ്പറ്റി വ്യാപകമായ ആക്ഷേപമുയർന്നത്. ആദ്യം പിഎസ്‌സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പ്രതികളുടെ ഫോണിലേക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങളെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരെ പിഎസ്‌സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here