ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലം ഹാജരാക്കണമെന്ന് കോടതി

വാഹനാപകടക്കേസിൽ റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് എങ്ങനെ മനസിലായെന്ന് പൊലീസിനോട് കോടതി. കെമിക്കൽ ലാബിൽ നിന്നുള്ള രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇക്കാര്യമാവശ്യപ്പെട്ടത്. കോടതി നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് കേസ് ഡയറി പൊലീസ് ഹാജരാക്കിയിട്ടുണ്ട്.
Read Also; ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ; ചീഫ് സെക്രട്ടറി ഉത്തരവിറക്കി
ജാമ്യാപേക്ഷയിൽ കോടതി അൽപ്പസമയത്തിനകം വിധി പറയും. ജാമ്യാപേക്ഷയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദം നടത്തി.രാഷ്ട്രീയക്കാർ ശ്രീറാമിനെ സർവീസിൽ നിന്ന് നീക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണവും, തെളിവെടുപ്പും വേണമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Read Also; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി
അതേ സമയം ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന വഫയുടെ രഹസ്യമൊഴി പുറത്തായതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു. കെമിക്കൽ ലാബിൽ നടത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. അപകടം നടന്ന് ഒമ്പത് മണിക്കൂറിനു ശേഷമാണ് പരിശോധനയ്ക്കായി ശ്രീറാമിന്റെ രക്തമെടുത്തത്. ഇതാണ് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള നിർണായക രാസപരിശോധനാഫലം ശ്രീറാമിന് അനുകൂലമാകാനിടയാക്കിയത്. രക്തപരിശോധന വൈകിപ്പിച്ച് പൊലീസ് ഇതിന് ഒത്താശ ചെയ്‌തെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here