റേസിസ്റ്റ് ബാനറുകളുയർത്തി ആരാധക പ്രതിഷേധം; പുതിയ ക്ലബിലെ ആദ്യ മത്സരത്തിൽ തന്നെ കണ്ണീരണിഞ്ഞ് ബ്രസീൽ യുവതാരം മാൽക്കം

സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയിൽ നിന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ റഷ്യൻ ക്ലബ് സെനിതിലെത്തിയ ബ്രസീലിയൻ യുവതാരം മാൽക്കമിനു നേരെ ആരാധകരുടെ പ്രതിഷേധം. കറുത്തവനെ സൈൻ ചെയ്തതെന്തിനെന്ന ചോദ്യമാണ് ആരാധകർ ബാനറുകളിലൂടെ ഉയർത്തിയത്.
“നമ്മുടെ പാരമ്പര്യം ക്ലബ്ബ് കാത്തു സൂക്ഷിക്കുക” എന്ന ബാനറാണ് ആരാധകർ ഉയർത്തിയത്. ‘സെനിതും കറുത്ത വർഗക്കാരായ കളിക്കാരും’ എന്ന തരത്തിൽ സെനിത് ആരാധകർക്ക് ഒരു പ്രത്യേക വിഭാഗമുണ്ടെന്നും കറുത്ത വർഗക്കാരെ ടീമിലെടുക്കുന്നതിനോട് ഇവർക്ക് എതിർപ്പാണെന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങൾ റേസിസ്റ്റുകളല്ലെന്നും ക്ലബിൻ്റെ പാരമ്പര്യത്തിൽ പെട്ടതല്ലാത്തതു കൊണ്ട് കറുത്ത വർഗക്കാരെ ക്ലബിൽ ഉൾപ്പെടുത്തരുതെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്നുമാണ് ഈ ആരാധകരുടെ വിശദീകരണം.
ഫുട്ബോൾ ഫീൽഡിൽ റേസിസം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് റഷ്യ. ലോകകപ്പ് മത്സരങ്ങൾക്കു മുൻപ് ഫ്രാൻസുമായി നടന്ന മത്സരത്തിനിടെ റേസിസ്റ്റ് പരാമർശം നടത്തിയ ആരാധകരുടെ പെരുമാറ്റത്തിൽ ഫിഫ റഷ്യൻ ഫുട്ബോളിനു പിഴയിട്ടിരുന്നു. 2012ൽ ഗേ, ബ്ലാക്ക് കളിക്കാരെ ക്ലബ് വാങ്ങുന്നതിനെതിരെ സെനിത് ആരാധകർ ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു. റഹീം സ്റ്റെർലിംഗ് അടക്കം പല താരങ്ങളും റഷ്യയിൽ റേസിസം അനുഭവിച്ചവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here