കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ കേസ്; ലത്തീന്‍ ബിഷപ്പുമാരുടെ മൊഴിയെടുത്തു
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ലത്തീന്‍ ബിഷപ്പുമാരുടെയും മൊഴിയെടുത്തു. വ്യാജരേഖയില്‍ പേരുണ്ടായിരുന്ന കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഉള്‍പ്പെടെ 7 ബിഷപ്പുമാരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയാണ് ലത്തീന്‍ ബിഷപ്പുമാരുടെ മൊഴി രേഖപ്പെടുത്തിയത്. കെസിബിസി അംഗങ്ങളുടെ വാര്‍ഷിക ധ്യാനം നടക്കുന്ന കാക്കാനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് അന്വേഷണ സംഘം ബിഷപ്പുമാരെ കണ്ടത്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിന്റെ നിക്ഷേപകരുടെ യോഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം ലത്തീന്‍ റീത്തിലെ 8 മെത്രാന്‍മാരടക്കം 16 പേര്‍ പങ്കെടുത്തെന്നായിരുന്നു വ്യാജരേഖകളുടെ ഉള്ളടക്കം.
ഹോട്ടലിലെ ക്ലബ് മെമ്പര്‍ഷിപ്പിനായി ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും രേഖകള്‍ തെറ്റാണെന്നും ബിഷപ്പുമാര്‍ മൊഴി നല്‍കി. അതേസമയം കേസില്‍ എറണാകുളം – അങ്കമാലി അതിരുപതയുടെ മുന്‍ സഹായ മെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെയും ജോസ് പുത്തന്‍ വീട്ടിലിന്റെയും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് പൊലീസ് വിശദീകരണം. വൈദികരടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ ഇനിയുള്ള പൊലീസ് നീക്കം നിര്‍ണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here