സ്വാതന്ത്ര്യദിനാശംസാ പരസ്യത്തിൽ മോദിക്കും യോഗിക്കും ഒപ്പം ഉന്നാവ് കേസിലെ പ്രതിയായ ബിജെപി എംഎൽഎ; വിവാദം

സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു കൊണ്ടുള്ള പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒപ്പം ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാർ. ഒരു ഹിന്ദി പത്രത്തിന്റെ പ്രാദേശിക എഡിഷനിൽ പ്രത്യക്ഷപ്പെട്ട ഈ പരസ്യം വിവാദമാവുകയാണ്.
സ്വാതന്ത്ര്യദിനത്തിനും രക്ഷാബന്ധനും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ളതാണ് പരസ്യം. സില പഞ്ചായത്ത് ചെയര്‍പേഴ്‌സണായ സെന്‍ഗാറിന്റെ ഭാര്യയുടെ ചിത്രവും പരസ്യത്തിലുണ്ട്. ഉഗു പഞ്ചായത്ത് ചെയര്‍ പേഴ്‌സണ്‍ അഞ്ജുകുമാര്‍ ദീക്ഷിത്താണ് പരസ്യം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ പ്രദേശത്തെ എംഎല്‍എ ആയതുകൊണ്ടാണ് സെന്‍ഗാറിന്റെ ചിത്രം പരസ്യത്തില്‍ നല്‍കിയത് എന്നാണ് ദീക്ഷിത്തിന്റെ വിശദീകരണം. സെന്‍ഗാര്‍ ഞങ്ങളുടെ എംഎല്‍എയായി തുടരുന്നതുവരെ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കാം. ഞാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലെയും അംഗമല്ല, അവരെന്ത് പറയുന്നത് എന്നത് എന്റെ വിഷയമല്ല. ഞാന്‍ ഒരു പാര്‍ട്ടിയേയും പരസ്യത്തില്‍ പേരെടുത്ത് പറഞ്ഞിട്ടില്ല- ദീക്ഷിത് പറഞ്ഞു.
ഉന്നാവ് ബലാത്സംഗക്കേസിൽ പ്രതിയായിരുന്ന ഇയാൾ ഇരയെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് ഇടിച്ചായിരുന്നു കൊലപാതക ശ്രമം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും ബന്ധുവായ സ്ത്രീയും മരിക്കുകയും പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തിനു പിന്നിൽ സെൻഗാർ ആണെന്ന് തെളിഞ്ഞതോടെ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. പിന്നാലെ സെൻഗാറിനെ സൻപൻഡ് ചെയ്തിരുന്നു.
2017 ജൂണിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു നേരത്തെ പെൺകുട്ടിയുടെ പരാതി. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. സംഭവത്തിൽ പരാതി നൽകിയതിന്റെ പേരിൽ എംഎൽഎയുടെ കുടുംബം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
പോലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ലക്നോയിലെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. അതിൻറെ പിറ്റേന്നു പോലീസ് കസ്റ്റഡിയിലിരിക്കെ പെൺകുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here