ഹോങ്കോങ്ങിലെ ജനകീയ പ്രതിഷേധം പത്താം ആഴ്ചയിലേക്ക്; പ്രതിഷേധ റാലിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്നു

ഹോങ്കോങ്ങിലെ ജനകീയ പ്രതിഷേധം പത്താം ആഴ്ചയിലേക്ക്. എല്ലാ ഞായറാഴ്ചയും നടക്കുന്ന വാരാന്ത്യ പ്രതിഷേധ റാലിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്നു. ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം രാജിവെക്കാതെയുള്ള വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍ .
ചൈന ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് പ്രതിഷേധക്കാര്‍ സമരവുമായി മുന്നോട്ട് പോകുന്നത്. നഗരത്തിലെ പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിക്ടോറിയ പാര്‍ക്കില്‍ റാലി സംഘടിപ്പിക്കാനുള്ള അനുമതിയുണ്ടായിരുന്നു. അതിരാവിലെ തന്നെ റാലിക്കായി വിക്ടോറിയ പാര്‍ക്കില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പതിവിന് വിപരീതമായി ഇന്ന് നടന്ന റാലി സമാധാനപരമായിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.
വിവാദമായ കുറ്റവാളി കൈമാറ്റനിയമത്തിനെതിരെ രണ്ടര മാസത്തിലേറെയായി നടന്നുവരുന്ന പ്രക്ഷോഭത്തെ പൊലീസ് കടുത്ത രീതിയില്‍ നേരിട്ടതോടെ കുറച്ചുദിവസങ്ങളായി സംഘര്‍ഷ സാഹചര്യമാണ് ഹോങ്കോങില്‍ നിലനില്‍ക്കുന്നത്. പലപ്പോഴും റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതകവും പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ പ്രയോഗിച്ചു. പ്രതിഷേധം വിമാനത്താവളത്തിലേയ്ക്ക് വ്യാപിപ്പിച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് ദിവസം ഫ്ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു.
പ്രതിഷേധത്തിന് സമാധാനപരമായ പരിഹാരമുണ്ടാകുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നേരിട്ട് ഇടപെടണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോങ്കോങിലേത് ഭീകരവാദമാണെന്ന നിലപാടാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. അതേസമയം പ്രതിഷേധക്കാര്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ചീഫ് എക്സിക്യുട്ടീവ് കാരി ലാം ആവശ്യപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധം രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here