ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസ്; പി ചിദംബരത്തിന് മുൻകൂർ ജാമ്യമില്ല
ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റിൽ നിന്ന് ചിദംബരത്തിന് നൽകിയിരുന്ന സംരക്ഷണം വെള്ളിയാഴ്ച അവസാനിക്കും
പി ചിദംബരത്തിന് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനെ എൻഫോഴ്‌സ്‌മെന്റ് വകുപ്പും സിബിഐയും എതിർത്തിരുന്നു. ഇഡിയുടേയും സിബിഐയുടേയും വാദങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ ഗൗർ ജാമ്യാപേക്ഷ തള്ളിയത്.
എയർസെൽ മാക്‌സിസ് ഇടപാടിനും ഐഎൻഎക്‌സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കാൻ ഇടപെട്ടന്ന കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് രണ്ട് കൂട്ടർക്കും എഫ്‌ഐപിബിയിലൂടെ അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷപത്തിന് മാത്രമാണ് ധനമന്ത്രിക്ക് അധികാരമുണ്ടായിരുന്നത്. അതിൽ കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്. എന്നാൽ, 3500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതായി ഇ.ഡി ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here